Saturday 15 April 2023

ഒരു കൗമാരപ്രായക്കാരന്‍റെ രാഷ്ട്രീയ ജീവിതം | ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

1937-ലും '38-ലും ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനം ശക്തിയാര്‍ജിക്കാന്‍ തുടങ്ങി. പൊതുവേ പറഞ്ഞാല്‍ ക്രിസ്ത്യാനികള്‍ ഇക്കാര്യത്തില്‍ ആവേശമോ അത്യുത്സാഹമോ കാണിച്ചില്ല. സ്വയംഭരണത്തേക്കാള്‍ ഭേദം ബ്രിട്ടീഷ് സാമ്രാജ്യഭരണമാണെന്നായിരുന്നു അവരില്‍ ബഹുഭൂരിപക്ഷത്തിന്‍റെയും വിചാരം. കോളനിഭരണകര്‍ത്താക്കളും ക്രിസ്ത്യാനികളായിരുന്നുവല്ലൊ! ഈ വീക്ഷണഗതി എനിക്ക് സ്വീകാര്യമായി തോന്നിയില്ല. പ്രത്യേകിച്ചും കൊച്ചിയിലും തിരുവിതാംകൂറിലും മഹാരാജാക്കന്മാരാണ് ഭരിച്ചിരുന്നത്; ബ്രിട്ടീഷുകാര്‍ നേരിട്ടല്ല. വളരെ ചുരുക്കം ബ്രിട്ടീഷുകാരെ മാത്രമേ ഞങ്ങള്‍ കണ്ടിരുന്നുള്ളു. അവര്‍ ഞങ്ങളുടെ സാമൂഹ്യജീവിതത്തിന്‍റെ ഭാഗമായിരുന്നുമില്ല.

കൊച്ചിയിലെ ഞങ്ങളുടെ മഹാരാജാക്കന്മാര്‍ - സാധാരണഗതിയില്‍ എണ്‍പതു വയസ്സോളമുണ്ടാകും - പ്രായേണ ദയാതല്പരരും ദൈവഭയമുള്ളവരുമായിരുന്നു. ഏതാണ്ട് 600 അംഗങ്ങളുള്ള രാജകുടുംബത്തിലെ ഏറ്റവും പ്രായംകൂടിയ പുരുഷനാണ് സാധാരണഗതിയില്‍ സിംഹാസനാരൂഢനാകുന്നത്. അപ്പോള്‍ അദ്ദേഹത്തിന് സാധാരണയായി എണ്‍പത് വയസ്സുണ്ടാകും. അതിനുശേഷം അദ്ദേഹം അധികകാലം ജീവിച്ചിരിക്കാറില്ല. ഞങ്ങളുടെ വീട് ഹില്‍പാലസ് റോഡിലായിരുന്നു. ഏതാണ്ട് ഒരു മൈല്‍ അകലെയുള്ള മഹാരാജാവിന്‍റെ കൊട്ടാരത്തിലേക്ക് പോകാനുള്ള പാതയാണത്. ഞങ്ങളുടെ വീടിന്‍റെ മുമ്പിലൂടെ മഹാരാജാവ് കടന്നുപോകുന്നത് ഞങ്ങള്‍ മിക്കവാറും കാണാറുണ്ട്.

ഉത്സവദിവസങ്ങളിലൊഴികെ വലിയ ആര്‍ഭാടങ്ങളോ ആഡംബരങ്ങളോ ഉണ്ടാകാറില്ല. സ്കൂള്‍ കുട്ടികളായിരുന്നപ്പോള്‍ ഞങ്ങള്‍ ആണ്ടിലൊരിക്കല്‍ കൊട്ടാരത്തില്‍ പോകുമായിരുന്നു. അവിടെ ഞങ്ങള്‍ക്ക് മധുരപലഹാരങ്ങള്‍ നല്കി. രാജകൊട്ടാരത്തിലെ പല ചെറുപ്പക്കാരും എന്‍റെ സഹപാഠികളായിരുന്നു. ഞങ്ങളുമായി സാമൂഹികമായി ഇടപെടുന്നതില്‍ നിന്ന് അവരെ വിലക്കിയിരുന്നു. ചില മഹാരാജാക്കന്മാര്‍ മികച്ച പണ്ഡിതന്മാരായിരുന്നു. പ്രത്യേകിച്ച് സംസ്കൃതത്തില്‍. ചില മഹാരാജാക്കന്മാരാകട്ടെ ശുദ്ധഗതിക്കാരും. പല തമാശകളും അവരെപ്പറ്റി പറയുന്നുണ്ട്.

ഒരു തമാശ ഇതാണ്. എണ്‍പതു വയസ്സുള്ള അദ്ദേഹം ഒരു ഫുട്ബോള്‍ മത്സരത്തില്‍ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം ആദ്യമായാണ് ഫുട്ബോള്‍ കളി കാണുന്നത്. 22 പേര്‍ ഒരു പന്തിനുവേണ്ടി പന്തിന്‍റെ പിന്നാലെ പരക്കംപായുന്നതു കണ്ടിട്ട് അദ്ദേഹം മന്ത്രിയോടു പറഞ്ഞു: "ഒരു പന്തിനു വേണ്ടി എന്തിനാണ് ഇവരെല്ലാംകൂടി ഉന്തും തള്ളും നടത്തുന്നതും ബഹളം വയ്ക്കുന്നതും? രണ്ടു ഡസന്‍ പന്തുകള്‍ വാങ്ങിക്കൊടുത്താല്‍ ഓരോരുത്തനും ഓരോ പന്തു കിട്ടുമല്ലോ." 

ഇത്തരം ഓമനത്തമുള്ള ശുദ്ധാത്മാക്കള്‍ ഭരിച്ചിരുന്നതിനാല്‍ ബ്രിട്ടീഷ് സാമ്രാജ്യഭരണത്തിന്‍റെ ഭാരം ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിരുന്നില്ല. സമൂഹത്തില്‍ ഒട്ടേറെ മര്‍ദ്ദനവും ചൂഷണവും അനേകം അസമത്വങ്ങളും അനീതികളും നടമാടിയിരുന്നെങ്കിലും അക്കാലത്ത് അതൊന്നും എന്നെ ആവേശംകൊള്ളിച്ചില്ല.

മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്രുവും അന്നു ഞങ്ങളുടെ വലിയ നേതാക്കന്മാരായിരുന്നു. പക്ഷേ അവരെ ഞങ്ങള്‍ ദുര്‍ലഭമായേ കണ്ടിരുന്നുള്ളു. യുവാവായിരിക്കുമ്പോള്‍ ഞാന്‍ ഒരിക്കല്‍  നെഹ്രുവിന്‍റെ പ്രസംഗം കേട്ടു. അദ്ദേഹം പറഞ്ഞ കാര്യങ്ങളും അവ പറഞ്ഞ രീതിയും എന്നില്‍ മതിപ്പു വളര്‍ത്തി. ഗാന്ധിജി ഒരിക്കല്‍ ഞങ്ങളുടെ പട്ടണം സന്ദര്‍ശിച്ചു. അദ്ദേഹത്തിന്‍റെ ലാളിത്യവും പല്ലില്ലാത്ത പുഞ്ചിരിയും എന്നെ ആകര്‍ഷിച്ചു. പക്ഷേ ഞങ്ങളുടെ നാട്ടിലൊരാള്‍ ഒരു വൃത്തികേടു കാണിച്ചു. തനിക്കു കിട്ടുന്നതെന്തും ഗാന്ധിജി ലേലം വിളിക്കുമായിരുന്നു. കിട്ടുന്ന തുക ഏതെങ്കിലും ധര്‍മ്മകാര്യങ്ങള്‍ക്കു നല്കും. എന്‍റെ പട്ടണത്തില്‍ അദ്ദേഹത്തിനു നല്കിയ മംഗളപത്രം (ഗില്‍റ്റിട്ടത്) ലേലം ചെയ്തു. ഏറ്റവും കൂടുതല്‍ തുകയ്ക്കു ലേലം കൊണ്ടത് ഒരു കൃഷ്ണന്‍കുട്ടിയായിരുന്നു. അന്നു നാല്പതു രൂപ ഒരു വലിയ തുകയാണ്. കൃഷ്ണന്‍കുട്ടി വ്യാജനോട്ടു വില്‍പ്പനക്കാരനാണെന്ന് ഞാന്‍ പിന്നീടു  മനസ്സിലാക്കി. അയാള്‍ ഗാന്ധിജിക്കു നൂറു രൂപയുടെ ഒരു കള്ളനോട്ടു നല്കി. ബാക്കികിട്ടിയ അറുപതുരൂപയുടെ നല്ല നോട്ടുകള്‍ അയാള്‍ പോക്കറ്റിലാക്കുകയും ചെയ്തു. അതിനുംപുറമെ നന്നായി ഫ്രെയിം ചെയ്ത, ഗില്‍റ്റിട്ട, മംഗളപത്രം അയാള്‍ക്കു സ്വന്തമായി.

കൗമാരപ്രായക്കാരനെന്ന നിലയില്‍ സ്വന്തസ്ഥലത്തെയും സംസ്ഥാനത്തെയും രാഷ്ട്രീയത്തിലായിരുന്നു എനിക്കു കൂടുതല്‍ താല്പര്യം. അയിത്തം സമൂഹത്തില്‍ നിന്നു വിപാടനം ചെയ്യേണ്ടതിന്‍റെ ആവശ്യകത എനിക്കു മനസ്സിലായിത്തുടങ്ങി. അതിനുവേണ്ടിയായിരുന്നല്ലൊ ഗാന്ധിജി പോരാടിക്കൊണ്ടിരുന്നത്. കാലംകഴിഞ്ഞതോടെ, സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങള്‍ നീക്കം ചെയ്യേണ്ടതിന്‍റെ ആവശ്യകത എനിക്കു ബോധ്യമായി. ഒരു റിപ്പോര്‍ട്ടറെന്ന നിലയില്‍, ഞാന്‍ റിപ്പോര്‍ട്ടു ചെയ്ത രാഷ്ട്രീയ യോഗങ്ങള്‍ എന്‍റെ അവബോധരൂപവല്‍ക്കരണ പ്രക്രിയയെ സഹായിച്ചു.

ഞങ്ങളുടെ സംസ്ഥാനത്തെ പിന്നോക്ക ഈഴവസമുദായത്തില്‍നിന്നുള്ള വലിയ സാമൂഹിക പരിഷ്ക്കര്‍ത്താക്കളില്‍ ഒരാളായ സഹോദരന്‍ അയ്യപ്പന്‍ പ്രസംഗിച്ച ഒരു മഹായോഗം റിപ്പോര്‍ട്ടുചെയ്യുകയായിരുന്നു ഞാന്‍. സാമൂഹ്യപരിഷ്ക്കാരത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്‍റെ വാദമുഖങ്ങള്‍ എന്നെ ആകര്‍ഷിച്ചു. ചര്‍ച്ചാവേളയില്‍ ഞാന്‍ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചു (പ്രസ് ഗാലറിയില്‍നിന്ന് അങ്ങനെയൊരു ചോദ്യം അന്ന് തീരെ അപ്രതീക്ഷിതമായിരുന്നു): "പതിനാറുവയസുകാരനായ എന്നെപ്പോലുള്ളവരെ, നേതാക്കന്മാരായ നിങ്ങള്‍, രാഷ്ട്രീയത്തില്‍ ചേരാന്‍ അനുവദിക്കാത്തതെന്താണ്?" അദ്ദേഹത്തിന്‍റെ മറുപടി അതിശ്രദ്ധേയമായിരുന്നു. ഇന്നും അതെന്‍റെ ചെവികളില്‍ മുഴങ്ങുന്നു: "വയലില്‍നിന്ന് നെല്ലിന്‍ഞാറുകള്‍ പിഴുതെടുത്ത് കന്നുകാലികള്‍ക്കു കൊടുക്കുന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല." ഞാന്‍ എവിടെ നില്ക്കുന്നുവെന്ന് അങ്ങനെ ഞാന്‍ മനസ്സിലാക്കി. ഞാന്‍ വെറും ഞാറിന്‍തൈ മാത്രം.

എന്നിരിക്കിലും അനുവദനീയമായ ഇടങ്ങളില്‍ ഞാന്‍ രാഷ്ട്രീയമായി സജീവം പ്രവര്‍ത്തിച്ചു. ഞങ്ങളുടെ നിയോജകമണ്ഡലത്തില്‍ നിന്ന് കൊച്ചി നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഞാന്‍ പങ്കെടുത്തു. എന്‍റെ റിപ്പോര്‍ട്ടിങ്ങും രാഷ്ട്രീയമായി അര്‍ത്ഥവത്തായിരുന്നു. ഇതൊക്കെയാണെങ്കിലും രാഷ്ട്രീയമായ എന്‍റെ സംവേദനക്ഷമത വികസിക്കുന്നത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്.

ക്വിറ്റിന്ത്യാപ്രസ്ഥാനം

1942-ലെ ക്വിറ്റിന്ത്യാ പ്രസ്ഥാനമാണ് മനസ്സില്‍ തങ്ങിനില്ക്കുന്ന ഒരോര്‍മ. ജപ്പാന്‍കാര്‍ 1941 ഡിസംബറില്‍ പേള്‍ ഹാര്‍ബര്‍ ആക്രമിച്ചു. ഇന്ത്യയെയും അവര്‍ ആക്രമിച്ചേക്കുമെന്ന ഭയപ്പാടു പൊന്തിനിന്നു. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യക്കാരുടെ കൂറ് ആരോടായിരിക്കുമെന്നതു സംശയാസ്പദമായി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ ചട്ടക്കൂടിനുള്ളില്‍ ഇന്ത്യയ്ക്കു "പൂര്‍ണ്ണഡൊമീനിയന്‍ പദവി" നല്‍കി ഇന്ത്യയെ പ്രീണിപ്പിക്കാമെന്ന ലാക്കോടെ ചര്‍ച്ചില്‍ തന്‍റെ പ്രത്യേക പ്രതിനിധിയായി സര്‍ സ്റ്റാഫോര്‍ഡ് ക്രിപ്സിനെ ഇന്ത്യയിലേക്കയച്ചു. ക്രിപ്സ് ഒരു സോഷ്യലിസ്റ്റും നെഹ്രുവിന്‍റെയും മറ്റും സുഹൃത്തുമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ജനത ആവശ്യപ്പെട്ടത് പൂര്‍ണ്ണസ്വരാജ് - പൂര്‍ണ്ണസ്വാതന്ത്ര്യം - ലഭിക്കണമെന്നതായിരുന്നു. കൂടിയാലോചിക്കാന്‍ ക്രിപ്സിനെ അധികാരപ്പെടുത്തിയിരുന്നില്ല. കോളനിപദവിയില്‍ നിന്നു ഡൊമീനിയന്‍ പദവിയിലേക്കുള്ള ഉയര്‍ച്ച വാഗ്ദാനം ചെയ്യുകമാത്രം. ആ നിര്‍ദേശം ഇന്ത്യ നിരാകരിച്ചു.

ജപ്പാന്‍റെ ഭീഷണി നിലനില്ക്കുന്നിടത്തോളം സ്വാതന്ത്ര്യം നേടുക ഇന്ത്യയ്ക്ക് വിപല്ക്കരമാണെന്നും ഇന്ത്യ സംരക്ഷണാര്‍ത്ഥം ബ്രിട്ടന്‍റെ കുടക്കീഴില്‍ നില്ക്കണമെന്നുമുള്ളതായിരുന്നു ബ്രിട്ടന്‍റെ ഒരു വാദം. മഹാത്മാഗാന്ധിയിലൂടെ ഇന്ത്യ ഇതിനു മറുപടി നല്കി: "ജോണ്‍ ബുള്‍, നിങ്ങള്‍ ഇന്ത്യ വിട്ടുപോവുക. സ്വതന്ത്രഭാരതം, സ്വകീയമായ അക്രമരഹിതമാര്‍ഗ്ഗങ്ങളുപയോഗിച്ച് ജപ്പാന്‍കാരെ കൈകാര്യം ചെയ്തുകൊള്ളും. ഞങ്ങളുടെ മണ്ണില്‍ നിങ്ങളുടെ സാന്നിധ്യം ജപ്പാന്‍കാരെ പ്രകോപിപ്പിക്കുകയേയുള്ളു." ഇന്ത്യ വിട്ടുപോകാന്‍ ജോണ്‍ ബുള്‍ വിസമ്മതിച്ചു. ഏതാണ്ട് 60,000 ഇന്ത്യക്കാരെ അവര്‍ ജയിലിലടച്ചു. ഇന്ത്യന്‍ ജനതയെ ഭയപ്പെടുത്തി വിപ്ലവം അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ ഞങ്ങളുടെ ഏതാനും നഗരങ്ങളെ ബോംബര്‍ വിമാനങ്ങളുപയോഗിച്ച് ആക്രമിക്കുകപോലുമുണ്ടായി.

അറ്റ്ലാന്‍റിക് ചാര്‍ട്ടറിനെപ്പറ്റിയുള്ള ഇന്ത്യയുടെ ധാരണ ശരിയായിരുന്നു. 1942-ല്‍ അമേരിക്ക സഖ്യകക്ഷികളുടെ യുദ്ധോദ്യമങ്ങളില്‍ ചേര്‍ന്നതോടെ, ഇന്ത്യയിലെ വിപ്ലവത്തെ കൈകാര്യം ചെയ്യാന്‍  ബ്രിട്ടീഷുകാര്‍ക്ക് ഇടവേള ലഭിച്ചു. അവര്‍ ആ തക്കം മൃഗീയമായരീതിയിലും കാര്യക്ഷമമായും വിനിയോഗിച്ചു. ജപ്പാന്‍കാര്‍ക്കെതിരായി ആഞ്ഞടിക്കാന്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ബോംബെയില്‍നിന്നും കല്‍ക്കട്ടായില്‍ നിന്നും ഉയര്‍ന്നുപൊങ്ങിയ സമയത്തു ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വിപ്ലവകാരികളെ വെടിവച്ചു വീഴ്ത്തുന്നതില്‍ വ്യാപൃതരായി.

ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഞാന്‍ മദ്രാസിലാണ്. എന്‍റെ രാജ്യാഭിമാനം ജ്വലിച്ചു. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളോടൊപ്പം ഞാനും തൊണ്ടതുറന്നു പ്രതിഷേധ സ്വരം മുഴക്കി: "ജോണ്‍ ബുള്‍, ഇന്ത്യ വിട്ടു പോകൂ. ഈങ്ക്വിലാബ് സിന്ദാബാദ്" (വിപ്ലവം നീണാള്‍ വാഴട്ടെ എന്നതിന്‍റെ ഉറുദുരൂപം). യാത്ര മുടക്കാന്‍ ലോക്കല്‍ ട്രയിനുകളില്‍ അലാറം ചെയിന്‍ പിടിച്ചുവലിക്കുന്ന കോളജുവിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഞാനും ചേര്‍ന്നു. ഞാന്‍ ചെയിന്‍ വലിച്ചില്ലെങ്കിലും ആ ഗണത്തില്‍ ചേരുക ആ ഉദ്യമത്തോടു താദാത്മ്യം പ്രാപിക്കുകയാണല്ലോ. ആഹ്ലാദപ്രദമെങ്കിലും അപകടകരമായിരുന്നു ആ ഉദ്യമം. ഞങ്ങള്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ "ഏറ്റവും അനുസരണയുള്ള ഭൃത്യന്മാരാ"ണെന്നു പരിഗണിക്കപ്പെട്ടിരുന്നു.

മദ്രാസിനു സമീപം (നഗരത്തിലല്ല) ജപ്പാന്‍കാര്‍ ഒരു ബോംബിട്ടതായി താമസിയാതെ കേട്ടു. വേണ്ടിവന്നാല്‍ ഞങ്ങള്‍ക്ക് ഇന്ത്യയില്‍ ബോംബു വര്‍ഷിക്കാന്‍ കഴിയുമെന്ന് ബ്രിട്ടീഷുകാരെ ധരിപ്പിക്കുകയായിരുന്നിരിക്കാം അതിന്‍റെ ഉദ്ദേശ്യം. ആര്‍ക്കറിയാം, അതു ബ്രിട്ടീഷ് പോര്‍വിമാനങ്ങളുടെ ഒരു സൂത്രമായിരുന്നില്ലെന്ന്!  ഒരു ബോംബ് ഇട്ടെന്നും അതൊരു കോഴിയെ കൊന്നുവെന്നും മനുഷ്യരാരും മരിച്ചിട്ടില്ലെന്നും പത്രവാര്‍ത്ത വായിച്ചതോര്‍ക്കുന്നു.

സുഭാഷ് ചന്ദ്രബോസ്

ഈ ഘട്ടത്തിലാണ് ധീരനും പ്രഗത്ഭനുമായ ഒരു ദേശീയ നേതാവായിരുന്ന സുഭാഷ് ചന്ദ്രബോസ് (1938-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡണ്ട്. 1940-ല്‍ അദ്ദേഹം ഗാന്ധിജിയോടും നെഹ്രുവിനോടും തെറ്റിപ്പിരിഞ്ഞു.) ഇന്ത്യന്‍ നാഷണല്‍ ആര്‍മി സംഘടിപ്പിക്കാന്‍ തുടങ്ങിയത്. ജപ്പാന്‍റെയും ജര്‍മ്മനിയുടെയും പിന്തുണയോടു കൂടി ഇന്ത്യയെ ആക്രമിച്ച് ബ്രിട്ടീഷുകാരില്‍നിന്നു ഇന്ത്യയെ മോചിപ്പിക്കുകയായിരുന്നു ബോസിന്‍റെ ലക്ഷ്യം. ജര്‍മ്മനിയില്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട ഇന്ത്യക്കാര്‍, വിമോചിതരായ ബ്രിട്ടീഷ് ഇന്ത്യന്‍ യുദ്ധത്തടവുകാര്‍ (പ്രത്യേക ഉദ്ദേശ്യത്തോടെ ജപ്പാന്‍കാര്‍ ഈ തടവുകാരെ വിട്ടയയ്ക്കുകയായിരുന്നു), മലേഷ്യ,സിംഗപ്പൂര്‍, ബര്‍മ എന്നിവിടങ്ങളില്‍ നിന്നും മറ്റുമായി ചേര്‍ന്ന ഇന്ത്യന്‍ വോളണ്ടിയര്‍മാര്‍ എന്നിവരാണ് ഈ വോളണ്ടിയര്‍ സൈന്യത്തില്‍ അംഗങ്ങള്‍. ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ സഹായത്തോടെ       50,000 വരുന്ന ഒരു സൈന്യത്തിനു ബോസ് പരിശീലനം നല്കി.

ബോസ് 1943 ഒക്ടോബറില്‍ ഒരു സ്വതന്ത്ര ഇന്ത്യന്‍ ഗവണ്‍മെന്‍റ് രൂപവല്ക്കരിച്ചതായി പ്രഖ്യാപനം ചെയ്തു. ബര്‍മ (മ്യാന്‍മര്‍) യില്‍ നിന്ന് ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശത്തെ (ഇംഫാല്‍) ആക്രമിക്കുകയും ചെയ്തു. വാഗ്ദാനപ്രകാരം ജാപ്പനീസ് വിമാനങ്ങളുടെ പിന്തുണ ലഭിക്കാതെ വന്നതിനാല്‍, ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിക്ക്, ഇന്ത്യന്‍ നാഷണല്‍ ആര്‍മിയെ ക്ഷണേന തുരത്താന്‍ കഴിഞ്ഞു. ബോസ് തിരോധാനം ചെയ്തു. അതിനുശേഷം അദ്ദേഹം എവിടെയും പ്രത്യക്ഷനായിട്ടില്ല. ഒരു വിമാനാപകടത്തിനുശേഷം അദ്ദേഹം തായ്വാനില്‍ ഒരു ആശുപത്രിയില്‍ മരിച്ചതായി പറയപ്പെടുന്നു.  

അമ്പതുവര്‍ഷം മുമ്പാണത്. മൊത്തത്തില്‍ ഈ പ്രതിഭാസത്തോടുള്ള എന്‍റെ പ്രതികരണം പരസ്പരവിരുദ്ധമായിരുന്നു. "രാജ്യാഭിമാനികളില്‍ രാജ്യാഭിമാനി" എന്നാണു മഹാത്മാഗാന്ധി ബോസിനെ വിശേഷിപ്പിച്ചത്. ആ വിശേഷണം ബോസ് അര്‍ഹിക്കുന്നുവെന്നാണെന്‍റെ പക്ഷവും. ബോസ് ധീരനും ത്യാഗിയും യാഥാര്‍ത്ഥ്യബോധമുള്ള നേതാവുമായിരുന്നു. ബ്രിട്ടന്‍റെ അധികാരത്തോടുള്ള അദ്ദേഹത്തിന്‍റെ മറുതലിപ്പ് എന്‍റെ ആദരം പിടിച്ചുപറ്റി.

അതിപ്രശസ്തമായ ഇന്ത്യന്‍ സിവിള്‍ സര്‍വ്വീസ് പരീക്ഷ അദ്ദേഹം കേംബ്രിഡ്ജില്‍ വച്ചു പാസായി. പക്ഷേ സാമ്രാജ്യത്വസമ്പ്രദായത്തോടുള്ള തന്‍റെ അവഹേളനത്തിന്‍റെ സൂചനയായി ബോസ് തന്‍റെ സര്‍ട്ടിഫിക്കറ്റ് പരസ്യമായി കീറിക്കളഞ്ഞു. ഈ നടപടിയും എന്നെ ആവേശംകൊള്ളിച്ചു. പക്ഷേ രണ്ടു കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാനായില്ല. ഇന്ത്യയുടെ മോചനത്തിന് നാസി ജര്‍മ്മനിയുടെ പിന്തുണ തേടിയതും, പരാജയപ്പെടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഇന്ത്യയെ ആക്രമിച്ച മൗഢ്യവും. ബോസിന് കരുത്തുണ്ടായിരുന്നു. അല്പംകൂടി വ്യത്യസ്തമായ തന്ത്രജ്ഞത പ്രദര്‍ശിപ്പിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് വേറൊരു തരത്തിലുള്ള സ്വതന്ത്രഭാരതം കരുപ്പിടിപ്പിക്കാന്‍ കഴിഞ്ഞേനേ.

മറുവശത്ത് മഹാത്മാഗാന്ധി ആദ്ധ്യാത്മികമായി കൂടുതല്‍ ആകര്‍ഷകനായ വ്യക്തിയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഭാരതീയനും യഥാര്‍ത്ഥത്തില്‍ സാര്‍വലൗകികനും. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനകത്ത് ലോകം കണ്ടിട്ടുള്ള ഏറ്റവും ഉത്തമമായ മനുഷ്യമാതൃക! ബോസ് നെഹ്രുവിനെപ്പോലെ കേംബ്രിഡ്ജില്‍ പരിശീലിച്ച പാശ്ചാത്യ ഉല്‍പതിഷ്ണുവായിരുന്നു. തന്‍റെ വിപ്ലവമാര്‍ഗങ്ങളില്‍ കുറെക്കൂടി തീക്ഷ്ണവാനായിരുന്നുവെന്നു മാത്രം. ഗാന്ധിജിയാകട്ടെ കലര്‍പ്പില്ലാത്ത ആര്‍ജവത്വത്തിന് ഉടമയായിരുന്നു. എല്ലാവരോടും ആത്മാര്‍ത്ഥമായ സ്നേഹവും സഹാനുഭൂതിയും ഉള്ള ഒരു മനുഷ്യസ്നേഹി. ദരിദ്രരോടും കഷ്ടപ്പെടുന്നവരോടും അദ്ദേഹം അടുപ്പം പുലര്‍ത്തി. ലാളിത്യംകൊണ്ട് അവരോട് താദാത്മ്യപ്പെട്ടു. ആഴമേറിയ മതാത്മകതയും രാഷ്ട്രീയമായ കൂര്‍മബുദ്ധിയും അദ്ദേഹത്തില്‍ വെട്ടിത്തിളങ്ങി. 

ഞാന്‍ ആദരിച്ച മറ്റൊരു ഭാരതീയനാണ് രവീന്ദ്രനാഥ ടാഗോര്‍. അദ്ദേഹത്തിന്‍റെ ഗീതാഞ്ജലിയും പോസ്റ്റോഫീസും ഫലവര്‍ഗ്ഗം ശേഖരിക്കുന്നവനും (ളൃൗശേ ഴമവേലൃശിഴ) മറ്റു കവിതകളും എന്‍റെ ഹൃദയത്തെ ഗാഢമായി സ്പര്‍ശിച്ചു. ജീവിതനിഗൂഢതയെ ടാഗോര്‍ സ്പര്‍ശിച്ചറിഞ്ഞു. അദ്ദേഹം പാശ്ചാത്യ ഉല്‍പതിഷ്ണുവായിരുന്നില്ല. അദ്ദേഹം അദൃശ്യമായതിന്‍റെ കവിയും യഥാര്‍ത്ഥ സൗന്ദര്യത്തിന്‍റെ ഗായകനും പരിശുദ്ധിയുടെ ആവിഷ്കര്‍ത്താവുമായിരുന്നു.  പോസ്റ്റോഫീസില്‍ എന്‍റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ വര്‍ഗീസ് മാത്യു (ചിന്തകന്‍ എന്നാണു ഞങ്ങള്‍ സ്നേഹപൂര്‍വ്വം അദ്ദേഹത്തെ വിളിക്കുക) ടാഗോറിന്‍റെ കൃതികള്‍ എന്നെ വായിച്ചു കേള്‍പ്പിക്കുകയും ഓര്‍മയില്‍ നിന്ന് പലതും എന്നെ പാടികേള്‍പ്പിക്കുകയും ചെയ്യുമായിരുന്നു. ഇന്ത്യയുടെ മോചനം തന്‍റേതായ വീക്ഷണത്തില്‍ അദ്ദേഹം ഗാഢമായി ആഗ്രഹിച്ചു. എങ്കിലും ഗാന്ധിജിയില്‍ നിന്നും നെഹ്രുവില്‍ നിന്നും അദ്ദേഹം കുറെ അകന്നുനിന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം ഒരിക്കലും കേന്ദ്രസ്ഥാനത്തു പ്രവേശിച്ചില്ല. 1947-ല്‍ സ്വാതന്ത്ര്യം നേടിയ ഇന്ത്യയുടെ ത്രിമൂര്‍ത്തികളായി ഗാന്ധിയെയും ടാഗോറിനെയും നെഹ്രുവിനെയും ഞാന്‍ വിഭാവനം ചെയ്തു.

ട്രേഡ് യൂണിയന്‍ സെക്രട്ടറി

ഇന്ത്യന്‍ പോസ്റ്റ് ആന്‍റ് ടെലിഗ്രാഫ് യൂണിയന്‍റെ തിരുവിതാംകൂര്‍ - കൊച്ചി സംസ്ഥാനങ്ങളിലെ അസോഷ്യേറ്റ് സെക്രട്ടറിയായി താമസിയാതെ ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. ആ നിലയ്ക്കു ഈ രണ്ടു സംസ്ഥാനങ്ങളിലും ബ്രിട്ടീഷുകാര്‍ക്കെതിരായി ഒന്നാമത്തെ ദേശവ്യാപകമായ പോസ്റ്റ്- ടെലിഗ്രാഫ് തൊഴിലാളികളുടെ പണിമുടക്കു സംഘടിപ്പിക്കുന്ന ചുമതല എന്‍റെ തോളില്‍പതിച്ചു. ന്യായയുക്തമായ ഞങ്ങളുടെ പല ഡിമാന്‍റുകളും കൊളോണിയല്‍ ഭരണകൂടം അനുവദിച്ചു. അവസാനനിമിഷം പൊതുജനങ്ങളുടെ അസൗകര്യം ഒഴിവാക്കാന്‍ പണിമുടക്ക് പിന്‍വലിക്കുകയുണ്ടായി.

1947-ല്‍ ഞാന്‍ പോസ്റ്റ്ഓഫീസിലെ എന്‍റെ  ജോലി രാജിവച്ച് എത്യോപ്യയിലേക്കു പുറപ്പെട്ടപ്പോള്‍ ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ജേണല്‍ എന്‍റെ ചിത്രവും ഒരു അഭിനന്ദനക്കുറിപ്പും പ്രസിദ്ധീകരിക്കുകയുണ്ടായി.

(1934 ജനുവരി 10-22 തീയതികളില്‍ കേരളം സന്ദര്‍ശിച്ച മഹാത്മാഗാന്ധിയെ തൃപ്പൂണിത്തുറയിലെ സമ്മേളനത്തില്‍ വച്ചു കണ്ടതിന്‍റെ ഓര്‍മ്മകള്‍ പൗലോസ് മാര്‍ ഗ്രീഗോറിയോസ് ആത്മകഥയായ "സ്നേഹത്തിന്‍റെ സ്വാതന്ത്ര്യം: ഒരു മഹാ രഹസ്യം എന്ന ഗ്രന്ഥത്തില്‍ എഴുതിയതില്‍ നിന്നും)

No comments:

Post a Comment