Monday, 10 April 2023

മൈലപ്ര മാത്യൂസ് റമ്പാന്‍ | ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

 

മുനിവര്യനായ മൈലപ്ര മാത്യൂസ് റമ്പാന്‍ കാലയവനികയ്ക്ക് പിറകില്‍ പോയിട്ട് ഇന്ന് അഞ്ചു വര്‍ഷം തികയുകയാണ്. നാല്‍പത്തിയെട്ട് വര്‍ഷം മുഴുവന്‍ ഒരു റമ്പാനായി ജീവിച്ച്, സാധാരണ റമ്പാന്മാരില്‍ പലപ്പോഴും കാണുന്ന സ്ഥാനമോഹങ്ങളൊന്നുമില്ലാതെ ഏകാന്തതയിലും മൗനവ്രതത്തിലും കാലം കഴിച്ച്, ദൈവസ്നേഹത്തിന്‍റെ അഗാധമായ അനുഭവം മൂലം അജ്ഞാത പരിശുദ്ധനായി ഉയര്‍ന്ന റമ്പാച്ചനോട് എനിക്ക് വലിയ ബഹുമാനമുണ്ട്. ഈ മഹല്‍ജീവിതത്തിന്‍റെ ഒരു മുകുരമായി അയ്യായിരത്തിലധികം പേജുകളുള്ള സ്വന്ത കൈപ്പടയിലുള്ള ലിഖിതങ്ങളെ നമുക്ക് കാണാം.

ക്രൈസ്തവ സഭയിലെ കിഴക്കന്‍ പാരമ്പര്യത്തില്‍ മൂന്ന് വിവിധ രീതിയിലുള്ള സന്യാസ സമ്പ്രദായങ്ങള്‍ ഉടലെടുത്തു. ഒന്നാമത്, പരിശുദ്ധനായ അന്തോനിയോസിന്‍റെ നാമവുമായി ബന്ധിക്കപ്പെടുന്ന ഏകാന്ത സന്യാസം. ഇതിനോട് വളരെ അടുത്തതാണ് മൈലപ്ര റമ്പാച്ചന്‍റെ സന്യാസ ജീവിതം. ഏകാന്തത, മൗനം, ധ്യാനം, ഉപവാസം എന്നിവയ്ക്കാണ് ഈ സമ്പ്രദായത്തില്‍ പ്രാധാന്യം.

രണ്ടാമത്തെ പ്രധാന സന്യാസ പാരമ്പര്യം, ഈജിപ്ഷ്യന്‍ മണലാരണ്യത്തില്‍ തന്നെ ഉടലെടുത്ത് മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിച്ച സാമൂഹ്യ സന്യാസ പ്രസ്ഥാനം തന്നെ. പരിശുദ്ധനായ മാര്‍ പഖോമിയസ് ആണ് ഈ പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍. ഏകാന്തവാസികളായ അനേക സന്യാസികളെ ഒരുമിച്ചുചേര്‍ത്ത് അവര്‍ക്ക് പൊതുവായ ഒരു നിയമവും ജീവിതരീതിയും ഉളവാക്കി, വേണ്ടുന്നിടത്ത് പള്ളികള്‍ കൂടെ പണിത് അദ്ദേഹം ഒന്‍പതിലധികം സന്യാസമഠങ്ങള്‍ സ്ഥാപിച്ചു. അവയിലൊന്ന് സ്ത്രീകള്‍ക്കു വേണ്ടിയുള്ളതായിരുന്നു. ഏകാന്തവാസിയായ സന്യാസിയില്‍ കാണപ്പെടുന്ന പല സ്വാര്‍ത്ഥ പ്രവണതകള്‍ക്കും ഒരു വ്യവസ്ഥിതിയുള്ള സമൂഹവാസം കൊണ്ടു മാത്രമേ അറുതി വരികയുള്ളു എന്നായിരുന്നു, പരിശുദ്ധനായ പഖോമിയോസിന്‍റെ ഉപദേശം. സ്വന്തമായി ഒന്നുമില്ലാതെ, എല്ലാം സമൂഹത്തില്‍ അര്‍പ്പിച്ച്, ദൈവാശ്രയത്തിലും, താഴ്മയിലും അനുസരണത്തിലുമുള്ള ഒരു ജീവിതരീതിയായിരുന്നു പരിശുദ്ധ പഖോമിയോസിന്‍റെ സന്യാസ പ്രസ്ഥാനം. സന്യാസിക്ക് അവന്‍റേതായ സ്വാതന്ത്ര്യം ഉണ്ട്. രഹസ്യ പ്രാര്‍ത്ഥനാ സമ്പ്രദായത്തിലും, ഭക്ഷണക്രമത്തിലും, വസ്ത്രധാരണാരീതിയിലും, ഐകരൂപ്യം സ്ഥാപിക്കുവാന്‍ പരിശുദ്ധ പഖോമിയോസ് ശ്രമിച്ചതേയില്ല. ഈ പ്രസ്ഥാനം ഈജിപ്റ്റില്‍ ഉടലെടുത്ത് അധികം താമസിയാതെ എത്യോപ്യയിലും ന്യൂബിയയിലും (സുഡാന്‍) സിറിയയിലും, പലസ്തീനിലും വ്യാപിച്ചു. നാലും അഞ്ചും ശതാബ്ദങ്ങളിലെ ക്രൈസ്തവ സഭയുടെ അദ്ധ്യാത്മികത അധികവും ഉടലെടുത്തത് ഈ പ്രസ്ഥാനത്തില്‍ നിന്നാണ്.

മൂന്നാമത്തെ സവിശേഷ സന്യാസ സമ്പ്രദായം പരിശുദ്ധനായ മാര്‍ ബസേലിയോസ് ഇന്നത്തെ ഏഷ്യാമൈനറില്‍ സ്ഥാപിച്ച സമ്പ്രദായമാണ്. പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും, സാമൂഹ്യ ശിക്ഷണത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയ ഈ സന്യാസ സമ്പ്രദായത്തിന്‍റെ ഒരു പ്രത്യേകത, എല്ലാ സന്യാസിമാരും സ്വന്ത കൈകളുടെ അദ്ധ്വാനഫലം കൊണ്ട് ചുറ്റുമുള്ള പാവപ്പെട്ടവരെ പോഷിപ്പിക്കുകയും ഉയര്‍ത്തുകയും ചെയ്യണമെന്നുള്ളതായിരുന്നു. ചുറ്റുമുള്ള സമൂഹത്തിന്‍റെ എല്ലാ പ്രശ്നങ്ങളേയും പരിഹരിക്കുവാന്‍ പരിശുദ്ധ ബസേലിയോസും സഹസന്യാസിമാരും ഉറ്റു ശ്രമിച്ചു. ഉദാഹരണമായി, ഒരു നാട്ടില്‍ ഭക്ഷണക്ഷാമം വരുമ്പോള്‍ അവിടെയുള്ള ലാഭമോഹികളായ വ്യാപാരികള്‍ ധാന്യം പൂഴ്ത്തിവച്ച് അതിന് വില കൂട്ടുക എന്നുള്ളത് അന്നും സാധാരണമായിരുന്നു. അങ്ങനെ വരുമ്പോള്‍, പരിശുദ്ധ ബസേലിയോസ് തന്നെ ഈ വ്യാപാരികളെ അഭിമുഖീകരിച്ച്, പൂഴ്ത്തി വച്ചിരിക്കുന്ന ധാന്യം പുറത്തെടുപ്പിച്ച് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുവാന്‍ തന്‍റെ വലിയ സ്നേഹവും വാചാലതയും അദ്ദേഹം ഉപയോഗിച്ചു. സന്യാസിമാര്‍ ആറ്റില്‍ മീന്‍ പിടിക്കുവാന്‍ പോയി കിട്ടുന്ന മീന്‍ സ്വയം ഉപയോഗിക്കാതെ, പാവപ്പെട്ടവരുടെ കുടുംബങ്ങളില്‍ കൊണ്ടുപോയി കൊടുക്കുക എന്നുള്ളത് ബസേലിയന്‍ സന്യാസിമാരുടെയും പ. ബസേലിയോസിന്‍റെ തന്നെയും ഒരു പതിവായിരുന്നു.

പില്‍ക്കാലത്തുണ്ടായ സന്യാസ പ്രസ്ഥാന വ്യതിയാനങ്ങള്‍ ഈ മൂന്ന് സമ്പ്രദായങ്ങളുടെ പരസ്പര സങ്കലനമായിരുന്നു. സിറിയന്‍ സന്യാസ പ്രസ്ഥാനത്തില്‍ ഗുഹാവാസത്തിനും, ഏകാന്തതയ്ക്കും, മൗനത്തിനും പ്രത്യേക പ്രാധാന്യം നല്‍കി. എന്നാല്‍ അതോടൊപ്പം തന്നെ, ഈ മൂന്ന് പ്രസ്ഥാനങ്ങളിലും ഇല്ലാതിരുന്ന നാടകീയങ്ങളായ ആത്മനിയന്ത്രണ അടവുകളും രൂപംകൊണ്ടു. കല്ലു കൊണ്ട് തൂണു കെട്ടി, തൂണിന്‍റെ മുകളില്‍ ഇരുന്ന് തപസു ചെയ്തുകൊണ്ടിരുന്ന ശെമവൂന്‍ ദെസ്തുനോയോയെപ്പോലുള്ള സന്യാസിമാര്‍ സിറിയയില്‍ ഉണ്ടായി. ഉറങ്ങുകയോ, ഭക്ഷിക്കുകയോ ചെയ്യാതെ ഒറ്റക്കാലില്‍ നിന്നുകൊണ്ട് തപസു ചെയ്യുന്ന സന്യാസിമാരും സിറിയയിലാണ് കാണപ്പെട്ടത്. ഇരുപത്തിനാലു മണിക്കൂറും രണ്ടോ, മൂന്നോ ഗ്രൂപ്പുകള്‍ മാറിമാറി ഇടരാതെ ദൈവസ്തോത്രം ചെയ്യുന്ന ഈറേന്മാര്‍ അഥവാ ഉണര്‍ന്നിരിക്കുന്നവര്‍ എന്ന് പറയുന്ന സന്യാസപ്രസ്ഥാനവും സിറിയയില്‍ ഉടലെടുത്തു. ഇതൊക്കെയായാലും ആദ്യം പറഞ്ഞ മൂന്ന് പ്രസ്ഥാനങ്ങള്‍, അതായത് അന്തോനിയോസ്, പഖോമിയോസ്, ബസേലിയോസ് എന്നിവര്‍ സ്ഥാപിച്ച മൂന്ന് പ്രസ്ഥാനങ്ങള്‍ ആണ് പൗരസ്ത്യ സന്യാസ പാരമ്പര്യത്തിന്‍റെ അടിസ്ഥാനം. ഇവയില്‍ ഒന്നും രണ്ടും രീതികളുടെ ഒരു സങ്കലനമായിരുന്നു മൈലപ്ര റമ്പാച്ചന്‍റേത്. താന്‍ തന്നെ സമൂഹശിക്ഷണത്തിന് വിധേയനായി വളരെക്കാലം ജീവിച്ചില്ലെങ്കിലും തന്‍റെ അന്തേവാസികളായ കുറെ സന്യാസികളെ ഒരു സാമൂഹ്യ ശിക്ഷണത്തില്‍ കൂടെ അദ്ദേഹം വളര്‍ത്തിയെടുത്തു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം അന്തോനിയോസ് വ്രതക്കാരനായ ഒരു ഏകാന്ത സന്യാസി (യീഹിദോയൊ) ആയിരുന്നു.

യിഹിദോയോയും ദയറോയോയും കിഴക്കന്‍ സന്യാസ പ്രസ്ഥാനത്തിലെ രണ്ട് ശാഖകളായിരുന്നു. 'ദയറോ' എന്ന് പറഞ്ഞാല്‍ ഭവനം എന്നാണര്‍ത്ഥം. സന്യാസാശ്രമങ്ങള്‍ ദൈവഭവനങ്ങളായിട്ടാണ് കരുതപ്പെട്ടിരുന്നത്. അതില്‍പ്പെടാത്തവരെ, 'ഓലാം' അഥവാ ലോകം അവരുടെ അധിവാസസ്ഥലമായിരുന്നതുകൊണ്ട് 'ഒല്‍മോയേ' എന്ന് അഭിസംബോധന ചെയ്തു. 'അല്‍മായക്കാരന്‍' എന്നു പറഞ്ഞാല്‍ ലോകവാസി അല്ലെങ്കില്‍ ദയറാവാസി അല്ലാത്തവന്‍ എന്നാണര്‍ത്ഥം. അല്ലാതെ വൈദികനല്ലാത്തവന്‍ എന്നര്‍ത്ഥമില്ല.

എന്നാല്‍ ദയറാവാസികളായവരില്‍ തന്നെ ചില പ്രത്യേക വ്യക്തികള്‍ക്ക് ദയറായുടെ ഒരു മൂലയില്‍ തന്നെയോ, അല്ലെങ്കില്‍ കാട്ടിലോ, ഗുഹയിലോ പോയിരുന്ന് ഏകാന്തതപസ് ചെയ്യുന്നതിനുള്ള അനുവാദം ദയറായില്‍ നിന്നു തന്നെ കൊടുക്കുമായിരുന്നു. കുറെ വര്‍ഷങ്ങള്‍ ഏകാന്ത തപസ് ചെയ്തിട്ട്, ആ സന്യാസി വീണ്ടും ദയറായിലേക്ക് തിരികെ വരികയും ചെയ്യുക പതിവായിരുന്നു. ഏകാന്തവാസത്തിന്‍റെ പ്രധാന പരിമിതി, സമൂഹ പ്രാര്‍ത്ഥനയിലും പരിശുദ്ധ കുര്‍ബാനയിലും പതിവായി സംബന്ധിക്കുവാനുള്ള സാധ്യത പലപ്പോഴും ഇല്ലായിരുന്നു എന്നുള്ളതാണ്.

നമ്മുടെ മൈലപ്ര റമ്പാച്ചന്‍ ഏകാന്തവാസിയും, മുനിയും ആയിരുന്നുവെങ്കിലും അതോടുകൂടെ തന്നെ സമൂഹ പ്രാര്‍ത്ഥനയ്ക്കും പരിശുദ്ധ കുര്‍ബാനയ്ക്കും അദ്ദേഹം ഉയര്‍ന്ന സ്ഥാനം കല്‍പിച്ചു.

മാത്രമല്ല, ഒരു നല്ല സന്യാസിയുടെ പ്രത്യേകതകളില്‍ പ്രധാനമായിട്ടുള്ളത്, അളവില്ലാത്ത താഴ്മയും, കളങ്കമില്ലാത്ത ശിശുതുല്യമായ ശുദ്ധതയുമാണ്. ഇത് രണ്ടിലും റമ്പാച്ചന്‍ ആരുടെയും പിറകിലായിരുന്നില്ല. മറ്റൊരു ഗുരുവിന്‍റെ ശിക്ഷണത്തിന് കീഴ്പെട്ട് താഴ്മയും മറ്റും അഭ്യസിക്കുവാന്‍ അദ്ദേഹത്തിന് അവസരം കിട്ടിയില്ലെങ്കിലും താഴ്മയും ശുദ്ധതയും അദ്ദേഹം സ്വയം അഭ്യസിച്ചു. നിഷ്കളങ്കമായ ഒരു മനസ്സാണ് റമ്പാച്ചനുണ്ടായിരുന്നതെന്ന് എന്‍റെ അറിവില്‍ നിന്ന് എനിക്ക് പറയുവാന്‍ കഴിയും. എനിക്ക്  അദ്ദേഹത്തോടുണ്ടായിരുന്ന വലിയ ബഹുമാനത്തിന്‍റെ അടിസ്ഥാനം, ഈ ശുദ്ധതയും, താഴ്മയും അദ്ദേഹത്തിന്‍റെ ഇടതോരാത്ത പ്രാര്‍ത്ഥനാശീലവുമായിരുന്നു. അങ്ങനെയുള്ള സന്യാസിമാര്‍ നമ്മുടെ സഭയില്‍ ഇന്നും അധികമില്ല. പ. പരുമല തിരുമേനിയെപ്പോലെ പണ്ഡിതനൊന്നുമായിരുന്നില്ല മൈലപ്ര റമ്പാച്ചന്‍. പക്ഷേ, പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പരുമലത്തിരുമേനിയെപ്പോലെ തന്നെ അത്യുല്‍സുകനും, നിഷ്ഠയുള്ളവനുമായിരുന്നു റമ്പാച്ചന്‍.

എനിക്ക് വ്യക്തിപരമായി പലപ്പോഴും പ്രചോദനം പകര്‍ന്നു തന്നിട്ടുള്ള റമ്പാച്ചനെ ഈ അഞ്ചാം വാര്‍ഷികത്തില്‍ ഞാന്‍ പ്രത്യേകം സ്നേഹബഹുമാനപുരസ്സരം അനുസ്മരിക്കുന്നു. എന്‍റെ ഏറ്റവും താഴ്മയോടു കൂടിയുള്ള ഉപഹാരബലിയെ ആ തൃപ്പാദങ്ങളില്‍ ഞാന്‍ അര്‍പ്പിക്കുന്നു. എനിക്കു വേണ്ടിയും, എന്‍റെ സഭയ്ക്കുവേണ്ടിയും, എന്‍റെ ലോകത്തിനു വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കണമേ എന്ന് ആ പുണ്യ പുരുഷനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

(ഓര്‍ത്തഡോക്സ് യൂത്ത്, 1996 സെപ്റ്റംബര്‍)

Sunday, 9 April 2023

ഭാരതീയതയുടെ സാരസത്ത മുഴുവന്‍ ഉള്‍ക്കൊണ്ട ഞങ്ങളുടെ സ്നേഹിതന്‍


"സാങ്ങ്ചറി എന്ന സുന്ദരപദം സാങ്ങ്റ്റസ് എന്ന ലത്തീന്‍ പദത്തില്‍ നിന്നു വരുന്നതാണ്. ആരും ഉപദ്രവിക്കാതെ നിങ്ങള്‍ക്ക് അഭയം തേടാവുന്ന പുണ്യസ്ഥാനം എന്നാണര്‍ത്ഥം. ... ലോകത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ പീഡനത്തില്‍നിന്നു പലായനം ചെയ്ത മനുഷ്യര്‍ ഇന്ത്യയില്‍ എക്കാലത്തും അഭയം പ്രാപിച്ചിട്ടുണ്ട്. അവര്‍ക്കിവിടം "സാങ്ങ്ചറി"യായി. ...അപ്പോസ്തലനായ തോമസ് ഇവിടെ വന്നപ്പോള്‍ ചില എതിര്‍പ്പുകള്‍ ഇവിടെ ഉണ്ടായെങ്കിലും പൊതുവെ ആളുകള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. .... യഹൂദന്മാരോ പാഴ്സികളോ ക്രിസ്ത്യാനികളോ ആരുമാകട്ടെ, വിഷമസന്ധിയിലകപ്പെട്ടു ഇവിടെയെത്തിയ ആളുകളെ ഇന്ത്യ എക്കാലവും സ്വീകരിച്ചിട്ടേയുള്ളൂ. ... അപരിചിതനെ സ്വീകരിക്കുക മാത്രമല്ല, ഉപദ്രവം കൂടാതെ സ്വകീയമായ രീതിയില്‍ ജീവിക്കുവാന്‍ അപരിചിതനു സ്വാതന്ത്ര്യം അനുവദിക്കുക കൂടി ചെയ്തു ഭാരതീയര്‍ - ഇതാണു നമ്മുടെ പൈതൃകം. .... സാങ്ങ്ച്വറി എന്ന ആശയത്തിന്‍റെ പൊരുള്‍ ഇതാണെന്ന് എനിക്കു തോന്നുന്നു." 

ഈ വാക്കുകള്‍ ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റേതാണ്. ദൂരദര്‍ശനിലെ 'ഇന്ത്യാ എലൈവ്' എന്ന പരമ്പരയില്‍ അര മണിക്കൂര്‍ എപ്പിസോഡ് ആയ 'സാങ്ങ്ച്വറി'യിലെ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുപ്പതു മിനിറ്റു നീണ്ട ആ ടെലിവിഷന്‍ പരിപാടിയുടെ രത്നചുരുക്കമാണ് ഈ വാക്കുകള്‍. പച്ചപ്പുല്ലിന്‍റെ ശാലീനശീതളിമയുടെ പശ്ചാത്തലത്തില്‍ ദയാമസൃണവും ധൈഷണികവുമായ ആ മുഖം എനിക്കു പലപ്പോഴും കാണാം; സാങ്ങ്ച്വറി എന്ന പദവുമായി ഏറ്റുമുട്ടുമ്പോഴൊക്കെ അദ്ദേഹത്തിന്‍റെ ശബ്ദം എനിക്കു കേള്‍ക്കാം.

കുങ്കുമ നിറത്തിലുള്ള ലളിതമായ കുപ്പായം ധരിച്ച്, വെള്ളിയില്‍ വിളക്കിയ സുന്ദരമായ പുഷ്യരാഗക്കുരിശണിഞ്ഞു, വെളുത്ത താടിയും വിചിത്രത്തയ്യലോടു കൂടിയ തൊപ്പിയുമായി പ്രത്യക്ഷപ്പെടുന്ന മെത്രാപ്പോലീത്താ ഭാരതീയതയുടെ സാരസത്ത മുഴുവന്‍ - സത്യം, ശിവം (നന്മ), സുന്ദരം - തന്നില്‍ ഉള്‍ക്കൊള്ളുന്നു. അദ്ദേഹം തന്‍റെ പദങ്ങളും ചിന്തകളും ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്തുപയോഗിക്കുന്നു. അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം തന്നെ പ്രശാന്തത ഉതിര്‍ക്കുന്നതാണ്. അദ്ദേഹത്തിന്‍റെ ഓരോ നടപടിയും ലളിതമാണ്; സ്വയം ചെയ്യുന്നതാണ്. അധികാര സൂചകമായ പെരുമാറ്റങ്ങളൊന്നും കാണാനില്ല (വേണമെങ്കില്‍ അദ്ദേഹത്തിന് അതൊക്കെ കഴിയുമെന്നതില്‍ എനിക്കു സംശയമില്ല). ആത്മസ്തുതിയോ അഹംഭാവമോ ലേശംപോലും ഏശാത്ത അദ്ദേഹം മറ്റുള്ളവരെ പ്രശംസിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്നു. ക്രിസ്തീയ ഗുണമായ വിനയം അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തില്‍ പ്രകൃതിസിദ്ധമായ ഒരസാധാരണ മനുഷ്യസ്വഭാവമായി മാറുന്നു.

ആദ്യമായി ഞങ്ങള്‍ തമ്മില്‍ കാണുന്നത് കോട്ടയത്ത് വച്ചാണ്. 1983-ല്‍ 'രാമായണം' പ്രദര്‍ശിപ്പിക്കുന്നതിനായി ഞങ്ങള്‍ പതിനൊന്നു നഗരങ്ങളില്‍ ചുറ്റിക്കറങ്ങി. കേരളത്തിലെ നാലു നഗരങ്ങളില്‍ ഒന്ന് കോട്ടയമായിരുന്നു.

ഞങ്ങള്‍ കോട്ടയത്തെത്തിയപ്പോള്‍ സാമൂഹ്യ വിപ്ലവകാരിയെന്ന നിലയില്‍ പ്രഖ്യാതയായ മേരി റോയ് ഞങ്ങളോട് ഒരു കാര്യം പറഞ്ഞു. തന്‍റെ സ്കൂളിലെ കുട്ടികളെ പ്രദര്‍ശനം കാണിക്കുന്നതിനായി മേരി റോയ് കുറെ ടിക്കറ്റുകള്‍ ഒന്നിച്ചു ബുക്കു ചെയ്തതില്‍ പട്ടണവാസികളായ ചിലര്‍ അസന്തുഷ്ടി പ്രദര്‍ശിപ്പിച്ചുവെന്ന്. 'രാമായണം' പ്രകടമായി ഒരു 'അവിശ്വാസ' കൃതിയാകയാല്‍ ആത്മാഭിമാനമുള്ള ക്രിസ്ത്യാനികള്‍ ആ പ്രദര്‍ശനം വര്‍ജിക്കേണ്ടതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു പോലും.

അന്നുച്ച കഴിഞ്ഞ് മലയാള മനോരമ ചീഫ് എഡിറ്ററോടൊന്നിച്ചു ചായ കുടിക്കുമ്പോള്‍, കോട്ടയത്തു ഞങ്ങളുടെ നാടകം ബോയിക്കോട്ടു ചെയ്യാനുള്ള സാധ്യതയെപ്പറ്റി ഞങ്ങള്‍ സൂചിപ്പിച്ചു. അദ്ദേഹം പറഞ്ഞു: "ഒട്ടും വിഷമിക്കേണ്ട. എന്‍റെ സുഹൃത്തായ ഒരു ബിഷപ്പിനോടു ഞാന്‍ സംസാരിക്കാം. നാളത്തെ പ്രദര്‍ശനത്തിന് അദ്ദേഹത്തിനൊരു ക്ഷണക്കത്തു കൊടുത്തയച്ചാല്‍ മാത്രം മതി."

ഞങ്ങള്‍ അപ്രകാരം ചെയ്തു. പ്രദര്‍ശനം കാണാന്‍ സമ്മതിച്ചുകൊണ്ടും, അതേസമയം ടിക്കറ്റ് സ്വന്തമായി കാശു തന്നു വാങ്ങണമെന്നു നിര്‍ബന്ധം ചെലുത്തിക്കൊണ്ടുമുള്ള കത്താണു ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസില്‍ നിന്നു പിറ്റേന്നു രാവിലെ ഞങ്ങള്‍ക്കു കിട്ടിയത്. വൈകുന്നേരത്തെ രാമായണ പ്രദര്‍ശനത്തിന് ബിഷപ്പും സന്നിഹിതനാകുമെന്നൊരു ചെറിയ വാര്‍ത്തയും അന്നിറങ്ങിയ 'മനോരമ'യില്‍ ഉണ്ടായിരുന്നുവെന്നും ഞങ്ങള്‍ അറിഞ്ഞു.

ആറു മണിയായപ്പോഴേക്കും പ്രദര്‍ശനരംഗമായ കോട്ടയം ടൗണ്‍ഹാള്‍ നിറഞ്ഞു. കൂടുതല്‍ കസേരകള്‍ ഇടമുള്ളിടത്തൊക്കെ കുത്തിനിറയ്ക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായി. ധൈഷണികമായ സഹിഷ്ണുതയുടെയും ഐക്യത്തിന്‍റെയും മാതൃക കാണിക്കുന്നതിനാണു താന്‍ നാടകം കാണാമെന്ന് ആദ്യമേ സമ്മതിച്ചതെങ്കിലും, നാടകത്തിന്‍റെ സൗന്ദര്യത്തില്‍ അങ്ങേയറ്റം ആകൃഷ്ടനായാണ് താന്‍ ആദിയോടന്തം അതു ദര്‍ശിച്ചതെന്ന് മെത്രാപ്പോലീത്താ നാടകം അവസാനിച്ചപ്പോള്‍ പറഞ്ഞു - അതെ, സൗന്ദര്യം. മറ്റെല്ലാ പരിഗണനകളെയും കീഴടക്കിയ സൗന്ദര്യം.   

സൗന്ദര്യം, സാങ്ങ്ച്വറി പോലെ തന്നെ അക്ഷരാ തീയേറ്ററിലുള്ള ഞങ്ങളെ മെത്രാപ്പോലീത്തായുമായി ബന്ധിപ്പിക്കുന്ന മറ്റൊരു പദമായി. പിന്നീട് പലപ്പോഴും മെത്രാപ്പോലീത്തായും ഞാനും കണ്ടുമുട്ടാറുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ 'ഇന്ത്യ എലൈവ്' എന്ന പരിപാടിയില്‍ (നാഷണല്‍ നെറ്റ്വര്‍ക്ക് ടെലിവിഷന്‍ സീരിയല്‍) സാങ്ങ്ച്വറി എന്നതിന്‍റെ അര്‍ത്ഥം വ്യക്തമാക്കാന്‍ ഞങ്ങള്‍ മെത്രാപ്പോലീത്തായുമായി അഭിമുഖ സംഭാഷണം നടത്തി.

1991-ല്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍, ഞങ്ങള്‍ കുറെപ്പേര്‍ ഒരുമിച്ച് ചേര്‍ന്ന് ഒരു അഭ്യര്‍ത്ഥന പുറപ്പെടുവിക്കാന്‍ ആഗ്രഹിച്ചു. ഇലക്ട്രോണിക് മാധ്യമത്തിന് സ്വയംഭരണവും കലകള്‍ക്കു സ്വാതന്ത്ര്യവും തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കണമെന്നായിരുന്നു ഉദ്ദേശ്യം. പ്രശസ്ത വിമര്‍ശകനായ രാഘവമേനോന്‍, പത്രപ്രവര്‍ത്തകന്‍ അജിത് ഗോപാല്‍, സംഗീതജ്ഞനായ ദേവവ്രത ചൗധുരി തുടങ്ങിയവര്‍ ഞങ്ങളുടെ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു. 'കലകളും ഇലക്ട്രോണിക് മാധ്യമവും സംബന്ധിച്ച അക്ഷര തീയേറ്റര്‍ ആക്ഷന്‍ ഗ്രൂപ്പ്' എന്നു ഗ്രൂപ്പിനു പേരിട്ടു.

ഞങ്ങള്‍ ഡോ. ഗ്രീഗോറിയോസിനെ കണ്ടു ഞങ്ങളുടെ ഉദ്ദേശ്യം വിശദമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തില്‍ വരുമ്പോള്‍ സെന്‍സര്‍ഷിപ്പ് പോലുള്ള മര്‍ദ്ദക രാഷ്ട്രനിയമങ്ങള്‍ മനസ്സിനു കൂച്ചുവിലങ്ങിടാതെ സ്വച്ഛന്ദം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന രീതിയില്‍ നിയമനിര്‍മ്മാണം നടത്താനും, സര്‍ഗാത്മകമനസ്സിന്‍റെ സ്വാതന്ത്ര്യവും ആര്‍ജവത്വവും അംഗീകരിക്കാനും ദേശീയ രാഷ്ട്രീയ കക്ഷികളെക്കൊണ്ടു സമ്മതിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നു ഞങ്ങള്‍ വിശദീകരിച്ചു.

ഡോ. ഗ്രീഗോറിയോസ് ഞങ്ങളുടെ യോഗങ്ങളില്‍ പങ്കെടുത്തു - വിജ്ഞാനം പകരാന്‍ മാത്രമല്ല, അത്യുത്സാഹത്തോടുകൂടിത്തന്നെ. ഒരിക്കല്‍ ഞങ്ങള്‍ നന്ദി പ്രകാശിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: "സൗന്ദര്യത്തിന്‍റെ സ്രഷ്ടാക്കള്‍ ഈ സംരംഭത്തില്‍ പങ്കുചേരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതെന്നെ സ്പര്‍ശിച്ചു. ഞാന്‍ അനുഗ്രഹീതനായ പോലെ." അദ്ദേഹം സോദ്ദേശ്യം പറഞ്ഞതാണത്. യഥാര്‍ത്ഥത്തില്‍ വിനയാന്വിതനായ ഒരു മനുഷ്യന്‍.

- ഗോപാല്‍ ശര്‍മന്‍, ജലബാല വൈദ്യ

Sunday, 2 April 2023

മലങ്കര വറുഗീസിന്‍റെ ചോദ്യങ്ങളും മറുപടിയും | ഡോ പൗലോസ് മാർ ഗ്രീഗോറിയോസ്

 ചോദ്യം:

T M വർഗീസ്, പെരുമ്പാവൂർ
"വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല. അമ്മയുടെ ഗർഭത്തിൽനിന്നു ഷണ്ഡന്മാരായി ജനിച്ചവരുമുണ്ട്....." (വി. മത്തായി 19 :11 -12)
ആരാണ് ഈ വരം ലഭിച്ചവർ? 12 -ആം വാക്യത്തിൻറെ അർത്ഥം എന്താണ്?
ഉത്തരം:
നപുംസകരായി ജനിച്ചവരുണ്ട്. റോമാ സാമ്പ്രാജ്യത്തിൽ അടിമകളെ പലപ്പോഴും നപുംസകരാക്കി സ്ത്രീജനങ്ങളെ പരിചരിക്കാനാക്കാറുണ്ടായിരുന്നു.
ഇതുകൂടാതെ, സ്വർഗ്ഗരാജ്യത്തിൽ ലൈംഗിക ബന്ധം കൂടാതെ ജീവിക്കാനുള്ളവരാണ് നാം എന്നു മനസ്സിലാക്കി ഇവിടെവച്ചുതന്നെ ആത്മസംയമനംമൂലം ലൈംഗിക ബന്ധത്തെ തിരസ്ക്കരിച്ചു ദൈവാരാജ്യത്തിനുവേണ്ടി തങ്ങളെത്തന്നെ മാറ്റിവെച്ചിട്ടുള്ളവരും ഉണ്ട്. അതിനായുള്ള ദൈവ വിളിയുള്ളവർക്കേ ഈ മൂന്നാമത്തെ അവസ്ഥ സാദ്ധ്യമാകയുള്ളു.
അല്ലാത്തവർ മറ്റേതെങ്കിലും കാര്യസാദ്ധ്യത്തിനായി വിവാഹം കഴിക്കാതെ നിന്നാൽ പുരോഹിതന്മാരായാലും സന്യാസിമാരായാലും, പലവിധ മാനസിക കുഴപ്പങ്ങളിലും ചെന്നു പെടാനിടയുണ്ട്.

Wednesday, 4 January 2023

ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്

 


ലോകപ്രശസ്ത വേദശാസ്ത്രജ്ഞനും, ദാര്‍ശനികനും, ചിന്തകനും,  ഗ്രന്ഥകാരനും. 1922 ഓഗസ്റ്റ് 9-ന് തൃപ്പൂണിത്തുറയില്‍ ജനിച്ചു. പിതാവ്: പൈലി, മാതാവ്: ഏലി. 1937-ല്‍ മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സായി. അതുകഴിഞ്ഞ് പത്രലേഖകന്‍ (1937-'42), ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ഗുമസ്തന്‍, പി. ആന്‍ഡ് ടി. വകുപ്പില്‍ ഗുമസ്തനും പോസ്റ്റ്മാസ്റ്ററും (1942-'47). അക്കാലത്ത് പി. ആന്‍ഡ് ടി. യൂണിയന്‍ തിരുവിതാംകൂര്‍ - കൊച്ചി അസ്സോസിയേറ്റ് സെക്രട്ടറി. പിന്നീട് എത്യോപ്യയില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ അദ്ധ്യാപകന്‍ (1947-'50). അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ പഠിച്ച് ഉന്നതബിരുദങ്ങള്‍ നേടി (1950-'54). ആലുവാ ഫെലോഷിപ്പ് ഹൗസ് ബര്‍സാര്‍ ആയി പ്രവര്‍ത്തിച്ചു (1954-'56). എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സെലാസിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റും ഉപദേശകനും (1956-'59). 1959 ജനുവരിയില്‍ ശെമ്മാശനായി. യേല്‍ സര്‍വ്വകലാശാലയിലും ഓക്സ്ഫഡിലും ഉപരിപഠനം നടത്തി (1959-'61). 1961-ല്‍ വൈദികനായി. ക്രൈസ്തവസഭകളുടെ അഖിലലോക കൗണ്‍സിലിന്‍റെ (ണ.ഇ.ഇ.) അസോസിയേറ്റ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു (1962-'67). സോവിയറ്റ് യൂണിയനിലേക്കു പോയ ണ.ഇ.ഇ.യുടെ ഡെലിഗേഷന്‍റെയും (1962), യുനെസ്കോ ഡെലിഗേഷന്‍റെയും (1967) നേതാവ്. 1967 മുതല്‍ 1996 വരെ ഓര്‍ത്തഡോക്സ് സെമിനാരിയുടെ പ്രിന്‍സിപ്പല്‍. 1975-ല്‍ മെത്രാപ്പോലീത്തായായി. 1976 മുതല്‍ 1996 വരെ ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്താ. ക്രൈസ്തവസഭകളുടെ ലോകകൗണ്‍സില്‍ (WCC) പ്രസിഡന്‍റുമാരിലൊരാളായി പ്രവര്‍ത്തിച്ചു (1983-'91). 

ലോകസമാധാനത്തിന്‍റെയും സൗഹൃദത്തിന്‍റെയും സന്ദേശവുമായി ആഗോളതലത്തില്‍ സഞ്ചരിച്ചു. ഒട്ടധികം അന്താരാഷ്ട്ര സംഘടനകളുടെ നേതൃത്വം വഹിച്ചിരുന്നു. സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ്, ഓട്ടോ നുഷ്കെ പ്രൈസ് ഫോര്‍ ദി പീസ് (ജര്‍മ്മനി) തുടങ്ങി ഇരുപതോളം രാജ്യാന്തര അവാര്‍ഡുകളും ഒട്ടേറെ ബഹുമതികളും ലഭിച്ചിട്ടുണ്ട്. ഗ്രിഗറി ഓഫ് നിസ്സായെക്കുറിച്ചുള്ള ഗവേഷണപഠനത്തിന് 1975-ല്‍ സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്. കൂടാതെ റഷ്യയിലെ ലെനിന്‍ഗ്രാഡ് തിയോളജിക്കല്‍ അക്കാഡമി, ഹംഗറിയിലെ ബുഡാപ്പസ്റ്റ് ലൂതറന്‍ തിയോളജിക്കല്‍ അക്കാഡമി, ചെക്കോസ്ലോവാക്യയിലെ ജാന്‍ഹസ് ഫാക്കല്‍റ്റി എന്നിവിടങ്ങളില്‍ നിന്ന് ഓണററി ഡോക്ടറേറ്റ്. 

ജോയ് ഓഫ് ഫ്രീഡം, ഫ്രീഡം ഓഫ് മാന്‍, കോസ്മിക്മാന്‍, ഹ്യൂമന്‍ പ്രസന്‍സ്, എന്‍ലൈറ്റന്‍മെന്‍റ് ഈസ്റ്റ് ആന്‍റ് വെസ്റ്റ്, സയന്‍സ് ഫോര്‍ സെയിന്‍ സൊസൈറ്റീസ്, എ ലൈറ്റ് റ്റൂ ബ്രൈറ്റ്, എ ഹ്യൂമന്‍ ഗോഡ് തുടങ്ങി 57 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടാത്ത മലയാളം, ഇംഗ്ലീഷ്, ജര്‍മ്മന്‍, ഫ്രഞ്ച് എന്നീ ഭാഷകളിലുള്ള പ്രബന്ധങ്ങള്‍ നൂറുകണക്കിനുണ്ട്. 1996 നവംബര്‍ 24-നു കാലംചെയ്തു. ഓര്‍ത്തഡോക്സ് സെമിനാരിചാപ്പലില്‍ അന്ത്യവിശ്രമംകൊള്ളുന്നു.

Dr. Paulos Mar Gregorios (1922-1996)

Reputed scholar, theologian, philosopher and polyglot, Dr Paulos Mar Gregorios (formerly Paul Verghese) sought to bring together in a holistic vision insights from several disciplines like philosophy, economics, political science, medicine, education, ecology, physics and theology.

Born in 1922 at Tripunithura, Kerala, the great scholar-bishop had his earlier stints in his home state as a journalist and postal service employee. He went to Ethiopia in 1947 accepting the job of a teacher there and, in course of time became the Special Secretary to Emperor Haile Selassie. He had an exceptional educational career in universities of Yale, Princeton and Oxford. Returning to Kerala, he was ordained priest in the Orthodox Church. Fr. Paul Verghese became the Associate General Secretary of the World Council of Churches, Geneva in 1962 and Principal of the Orthodox Theological Seminary in 1967. In 1975, he was elevated as a bishop. Metropolitan Paulos Mar Gregorios took charge of the Delhi Diocese of the Orthodox Church in July 1975. Known to academic circles at JNU and Delhi University his vision of a new humanity rooted in justice and peace continues to inspire many across the world.

Honours came unsought to Mar Gregorios. He served as a President of the World Council of Churches and of the Indian Philosophical Congress. In 1988, he received the Soviet Land Nehru Award. Mar Gregorios travelled widely and showed an unusual intellectual courage to explore new paradigms in human thinking. Visiting professor in various universities, he initiated several inter-cultural and inter-faith dialogues.
In honour of his multi disciplinary work and scholarly contributions to the academic world, the Mahatma Gandhi University instituted a Chair in his name.

Mar Gregorios has authored more than 50 books. The Joy of Freedom, Freedom of Man, The Cosmic Man, The Human Presence, Enlightenment East and West, A Light Too Bright and his spiritual autobiography Love’s Freedom: The Grand Mystery are some of the most remarkable among them.

Sunday, 18 December 2022

God, Good, Evil | Dr Paulos Mar Gregorios

 


The idea of GOD through the eyes of Dr Paulos Mar Gregorios. In his autobiography "LOVE’S FREEDOM: THE GRAND MYSTERY" he talks about his idea of evil and how GOD and his creation are devoid of it and can exist only if mixed with good. Evil on its own does not have an existence.


The Culture of Philosophy in East: a guided journey by Dr Paulos Mar Gregorios

 


Sunday, 27 November 2022

Dr. Paulos Mar Gregorios Award 2022

 


The VIIth Dr. Paulos Mar Gregorios Award

Awarded to: Shri. Sonam Wangchuk and the HIAL

By: M. Venkaiah Naidu, Former Vice President of India


In the presence of:

• H.H. Baselios Marthoma Mathews III, Catholicos

• Shri. Salman Khurshid, Former Union Minister


Date: 27th November 2022

Venue: St. Thomas School, Indirapuram, Ghaziabad